Sunday, 16 December 2007

ഈ ബ്ലോഗറെ അറിയുമോ ?

ഈ ബ്ലോഗറെ അറിയുമോ ഇവനെ തൊണ്ണൂറ് ശതമാനം ബ്ലോഗേര്സ്സിനും അവന്റെ നാട്ടുക്കാര്‍ക്കും കണ്ണിലെ കരടാണ്. ഒരു റീത്ത് എപ്പോഴും അവനെ ചുറ്റിപറ്റി നടക്കുന്നുണ്ട് ആരാണന്നറിയുമോ. എന്റെ സുഹൃത്തല്ല എന്നു ഞാന്‍ പറയില്ല.

Thursday, 30 August 2007

നിഴല്‍

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ കാണുന്നത്, നേരിയ വെട്ടത്തില്‍ ഒന്നും വ്യക്തമാവുന്നില്ല। ആത്മ ഗുപ്തന്‍ അതാണ് പേരെന്നെനിക്കോര്‍മ്മയുണ്ട്, ഈ മുഖം അതെനിക്ക് വ്യക്തമായി ഓര്‍ക്കാനാവുന്നില്ല, സുമുഖനായ ആത്മഗുപ്തന്റെ മുഖം അവ്യക്തമായി എന്റെ മനസ്സില്‍ എവിടേയോ ഉണ്ട്, ക്കൈ കാലുക്കല്‍ ശോഷിച്ചിരിക്കുന്നു, നീളം കൂടിയ വിരലുകള്‍ വിറയ്ക്കുന്നുണ്ട്।

പൂതല്‍ പിടിച്ച ജനല്‍, അതിന്റെ ഒരു ഭാഗം ഓട്ട വീണിരിക്കുന്നു, അതിലൂടെ നേരിയ പ്രകാശം മുറിക്കകത്തേക്ക്॥ മുറിയിലാകെ അധികം വിതറാത്ത വെളിച്ചം, മുറിയുടെ ചെറിയൊരു ഭാഗത്തു മാത്രം നിഴല്‍ പരത്തി। പൊടിയും മാറാലയും മുറിയാകെ അലങ്കരിച്ചിരിക്കുന്നു, ഒരു കട്ടില്‍, ഒരു മൂലയില്‍ മരം കൊണ്ടുള്ള ഒരു മേശ, തകര്‍ന്നു വീഴാറായ ഒരു കസേര, കട്ടിലില്‍ ഉന്നം നിറച്ച ഒരു കിടക്ക, കാലപ്പഴക്കത്തിന്റെ രൂക്ഷ ഗന്ധം കിടക്കയില്‍ നിന്ന് വമിയ്ക്കുണ്ട്, ഉണങ്ങിയ വിസര്‍ജ്ജാവിഷ്ടങ്ങളുടെ ഗന്ധവും നാറ്റത്തിന് തീഷ്ണതയേറ്റി.

പൊടി ആവരണം ചെയ്ത മേശമേല്‍ ചില പുസ്തകങ്ങള്‍ ഇരിപ്പുണ്ട്, എല്ലാം പഴക്കത്തിന്റെ മണം വീശുന്നവ। സോഷിലിസവും മുതലാളിത്വവും ഒരു പഠനം, സെമിറ്റിക്ക് മതങ്ങള്‍, ജോസഫ് ഇടമുറക് വിവര്‍ത്തനം ചെയ്ത കോവൂറിന്റെ സംസാരിക്കുന്ന കുതിര, യുക്തിവാദ മുഖങ്ങള്‍ അടങ്ങിയ ചില ലേഖനങ്ങള്‍... കീറി പറിഞ്ഞ ഒരു നോട്ട്‌ബുക് അതില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു॥

"ഓര്‍മ്മകളാണ് മനുഷ്യനെ വിവേകികളാക്കുന്നത്, ഇന്നലെകളിലെ തെറ്റുകളെ തിരുത്തി ഇന്നിന്റെ നന്മ നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍"
"ഞാന്‍ ഒന്നുമല്ല എന്നതാണ് സത്യം
ഞാന്‍ എന്തോ ആണന്നത് അഹങ്കാരം"
'എന്റെ ശരീരത്തിലൂടെ ഒഴുകുന്ന രക്തപ്രവാഹം നിലച്ചാല്‍ ഞാനും, പ്രപഞ്ചത്തിലെ ആകര്‍ഷണ വികര്‍ഷണ ശക്തി നിലച്ചാല്‍ ഈ പ്രപഞ്ചവും ഒന്നുമല്ലാതായി തീരും, എന്നേയും ഈ പ്രപഞ്ചത്തേയും നില നിര്‍ത്തുന്നത് സഞ്ചാരമാണ്, പ്രപഞ്ചവും അതിലെ വസ്തുക്കളും , ജീവജാലങ്ങളുമെല്ലാം സഞ്ചാരത്തിലൂടെയാണ് നില നില്‍ക്കുന്നത്, സഞ്ചാരം നിലയ്ക്കുമ്പോള്‍ എല്ലാം നിഷ്പ്രഭമാവുന്നു, 'പ്രപഞ്ചം, ജീവന്‍ എല്ലാം സഞ്ചാരത്തിലധിഷ്ടിതമാവുന്നു എന്നു സാരം'"

ആരാലും കാണാത്ത, കണ്ടിട്ടും ശ്രദ്ധിക്കാത്ത താത്വിക വചനങ്ങള്‍, അല്ലെങ്കില്‍ ഓര്‍മ്മകള്‍ ശരീരത്തില്‍ നിന്നു വിട ചൊല്ലിയ ഒരു വിപ്ലവകാരിയുടെ സങ്കല്പങ്ങള്‍.
വര്‍ഷങ്ങളോളമായി തട്ടിന്‍ പുറത്തെ ഒരു മുറിയില്‍ ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍ ജീവിക്കുന്നൊരു വാഗ്മി, ചിത്രഗുപ്തന്റെ കണക്കു പുസ്തകത്തില്‍, നല്‍കിയ ആയുസ്സിന്റെ പകുതിയ്ക്കു മുന്‍പേ ॥ കര്‍മ്മങ്ങളും ധര്‍മ്മങ്ങളും ചെയ്തു തീര്‍ത്തവന്‍, യമന് ആയുസ്സ് പൂര്‍ത്തിയാക്കാത്ത ആത്മാവിനെ സ്വീകരിക്കാനും, പൂര്‍ണ്ണ ബോധത്തോടെ ജീവിപ്പിക്കാനും വയ്യ, എല്ലാ കാര്യങ്ങളും വളരെ വേഗത്തില്‍ ചെയ്തു തീര്‍ത്തവന്റെ വര്‍ത്തമാനകാല തിരിച്ചറിവിനെ തിരികെ എടുക്കുന്നു। ഭൂതകാലത്തിന്റെ ഓര്‍മ്മകളുമായി ആയൂഷ് തീര്‍ക്കാന്‍.

സന്ദര്‍ശകരില്ലാത്ത വരാന്ത. പഴയ നാലുകെട്ടിന്റേയും സഖാക്കളും, നേതാക്കന്മാരും, ചിന്തകരും പുലരുവോളം ചര്‍ച്ചാ മുഖരിതമായ വരാന്തയുടേയും പഴയ വീര്യം നഷ്ടപ്പെട്ടിരിക്കുന്നു, ഇളയ സന്തതിയുടെ വിപ്ലവ ചിന്തകള്‍, ധനാഢ്യ കുടുംബത്തിന്റെ സ്വത്തുക്കള്‍ കുടി കിടപ്പുക്കാര്‍ക്ക് ഭാഗംവെച്ചു കൊടുത്തു, വരുമാന മില്ലാത്ത തറവാടിന്റെ ക്ഷയം വിപ്ലവം പൂര്‍ണ്ണതയിലെത്തിച്ചു.
പഴയ വിപ്ലവത്തിന്റെ ആത്മാവില്ലാത്ത സ്വരൂപം തട്ടിന്‍ പുറത്തെ തുറയ്ക്കാത്ത മുറിയില്‍ സ്ഥലകാ‍ല ബോധമില്ലാതെ 'ഇങ്ക്വിലാബ് വിളിക്കുന്നു'

വിപ്ലവം എന്നു കേട്ടാല്‍ ഓക്കാനം വരുന്ന തറവാ‍ട്ടിലെ പുതുതലമുറകള്‍ ഒരു നേരത്തെ അന്നം തേടി ഇന്നു പണക്കരായി തിര്‍ന്ന കുടികെടുപ്പുക്കാരന്റെ കടയില്‍ കൂലിവേല ചെയ്യുന്നു। മനസ്സില്‍ പ്രതികാരവാഞ്ചയോടെ പുച്ഛത്തോടെ ദിവസ കൂലി എണ്ണി കൊടുക്കുന്ന കുടികെടുപ്പുക്കാരന്റെ പുത്തന്‍ പണക്കാരന്‍ മകന്‍ . വിപ്ലവം പറഞ്ഞു ദാരിദ്രത്തിലേക്ക് നയിച്ച കൊച്ചമ്മാവന്റെ ഭ്രാന്തമായ ഇങ്കിലാബ് വിളികള്‍ തട്ടിന്‍ പുറത്ത് അലയടിച്ചു.

സഖാവ് ആത്മഗുപ്തന്‍ , പുറത്തു നിന്നു വരുന്ന നേരിയ വെട്ടത്തില്‍ മേശക്കരികില്‍ ചാരി വെച്ച പൊട്ടിയ നിലകണ്ണാടിയില്‍ തന്നെ തന്നെ തിരയുകയാണ്,
ആരാണ് ഞാന്‍ ?
എനിക്ക് ഓര്‍മ്മയില്ല വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്നെ ഞാന്‍ കാണുന്നത്, ഒന്നും വ്യക്തമാവുന്നില്ല.
ആത്മഗുപ്തന്‍ .. സ:ആത്മഗുപ്തന്‍ അതാണ് പേര് എന്നെനിക്കോര്‍മ്മയുണ്ട്. ഇതു ഞാന്‍ തന്നെയോ ആ അറിയില്ല.
ഞാന്‍ സുന്ദരനായിരുന്നു, ഏ.കെ.ജി, ഇ.എം.എസ് എന്നിവരോടൊപ്പം എത്രയെത്ര പൊതു യോഗങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ട്, എന്റെ പ്രസംഗം കേള്‍ക്കാന്‍ വരുന്ന പെണ്ണുങ്ങള്‍ എന്നെ ഒളി കണ്ണിട്ട് നോക്കുന്നത് ഞാന്‍ ശ്രദ്ധിക്കാനെ പോയില്ല... അന്നത്തെ സുമുഖനായ അത്മഗുപ്തന്റെ മുഖം അവ്യക്തമായി എന്റെ മനസ്സില്‍ എവിടേയോ ഉണ്ട്...
എന്റെ വിരലുകള്‍ ഇത്ര നീളമുണ്ടായിരുന്നുല്ല, ജഡ പിടിച്ച തലമുടിയും, ശോഷിച്ച ക്കൈകാലുകളും
ഞാന്‍ ആരാണ് ?

Wednesday, 27 June 2007

ഓരു സഹായം..പ്ലീസ് കണ്ണടയ്ക്കരുത്


പ്രിയ ബൂലോകരെ, ഇതിലുള്ള ഫോട്ടോ ക്ലിക്ക് ചെയ്ത് ഈ വാര്‍ത്ത വായിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു, ഇതൊരു സാദാ പോസ്റ്റ് പോലെ, വായിച്ചു മറ്റൊരു പോസ്റ്റിലേക്ക് നീങ്ങുന്നതിനു മുന്‍പ്, ഇതിലെ വിലാസം എഴുതി എടുത്തു, നിങ്ങളാല്‍ കഴിയുന്ന ചെറിയതും വലിയതുമായ സഹായം ചെയ്യുക.

Sunday, 24 June 2007

ദരിദ്രന്റെ കുപ്പായം

ഞാന്‍ ദരിദ്രനായി ജനിച്ചു,
എന്റെച്ഛന്‍ ദരിദ്രനായതിനാല്‍.
എനിക്കു ചുറ്റും ദരിദ്രന്‍ തന്നെയായിരുന്നു,
കാരണം
ദരിദ്രര്‍ കൂട്ടമായി, ഒരിടത്ത് താമസിക്കണമെന്ന-
-അലിഖിത നിയമം, അവ്യക്തതയില്‍ എഴുതാതെ വെച്ചതുകൊണ്ട്.
വിദ്യ എന്നില്‍ നിന്നകന്നു നിന്നു.
വിദ്യ നേടണമെങ്കില്‍, പുസ്തകം വേണം, നല്ല വസ്ത്രങ്ങള്‍ വേണം,
എനിക്കതൊന്നുമില്ലായിരുന്നു.
ഞാന്‍ അക്ഷരം പഠിക്കുന്നതിന് പകരം, തെറി പറയാന്‍ പഠിച്ചു.
ദരിദ്രര്‍ തെറി പറഞ്ഞാലതവരുടെ സംസ്ക്കാരമാകുന്നു.
ദരിദ്രര്‍ക്കു, തെറി എവിടേയും പറയാം, അവര്‍ക്ക് കാപഠ്യത്തിന്റെ,
മുഖമൂടി ഇല്ലാത്തതിനാല്‍.
ഞാന്‍ തല്ലുകൂടി, സമൂഹത്തില്‍ ദരിദ്രര്‍ തെമ്മാടിയായിരിക്കണം,
അതിനവന്‍ തല്ലുകൂടല്‍ പഠിച്ചിരിക്കണം.
അങ്ങനെ ഞാന്‍ തെമ്മാടിയായി.
പണക്കാരുടെ, ഭീരുക്കളുടെ മുടന്തന്‍ ന്യായങ്ങള്‍ക്കു, ഞാന്‍ കാവലാളായി-
അവര്‍ക്കു വേണ്ടി ഞാന്‍ തല്ലുകൂടി.
എന്റെ കുപ്പായത്തില്‍ പണക്കാരുടെ തെമ്മാടിത്ത ത്തിന്റെ ചളി പുരണ്ടു,
കീശയില്‍ അവരുടെ കാശും.
എന്റെ മോഹം, എന്നേക്കാള്‍ വലുതായി.
അവരുടെ തെമ്മാടിത്തം വിറ്റ കാശുകൊണ്ടു-
ഞാന്‍ പണക്കാരനായി.
പണക്കാരനായപ്പോള്‍ എനിക്കു ചുറ്റുമുള്ള, ദരിദ്രരോടെനിക്കു പുച്ഛം തോന്നി.
പണക്കാരന്‍ ദരിദ്രരരുടെ ഇടയിലെങ്ങനെ ജീവിക്കും, അതെന്റെ സ്റ്റാറ്റസിനെ ബാധിക്കില്ലേ?.
ദരിദ്രരരെ ഞാന്‍ തഴഞ്ഞു.
പണക്കാരുടെ കോളനിയില്‍ ഞാനൊരു വീടുണ്ടാക്കി.
തെമ്മാടിയായ പണക്കാരന്‍ മണിമാളിക പണിതു, എന്നെ കേള്‍പ്പിക്കാതെ-
എനിക്കു ചുറ്റുമുള്ളവര്‍ പറഞ്ഞു.
എന്റെ കുപ്പായത്തിലേറ്റ, തെമ്മാടി കറ കളയാന്‍,
എന്റെ പുതിയ കൂട്ടങ്ങള്‍ക്കു വിരുന്നൊരുക്കി.
വിലകൂടിയ മദ്യങ്ങള്‍ ഞാന്‍ വിളമ്പി, ഭക്ഷണവും.
മലയാളമറിയാത്ത ഞാന്‍ ആംഗലേയം പഠിച്ചു, പറഞ്ഞു.
ഞാന്‍ നല്‍കിയ മദ്യ ലഹരിയിലും അവരെന്റെ കുപ്പായത്തിലെ,
തെമ്മാടിത്തം കണ്ടു.
വിരുന്നുകള്‍ക്കിടയില്‍ എച്ചില പെറുക്കാന്‍ വന്നെന്റെ,
പഴയ ചങ്ങാതിമാരെ, ഞാന്‍ തെറി വിളിച്ചോടിച്ചു.
എന്റെ കുപ്പായത്തിലെ ചളി മാഞ്ഞു, അപ്പോഴേക്കും,
ഞാന്‍ പണക്കാരനല്ലാതായി തീര്‍ന്നിരുന്നു.
പണം എന്നില്‍ നിന്നു നഷ്ടപ്പെട്ടപ്പോള്‍ എന്റെ കുപ്പായത്തിലെ തെമ്മാടി കറ,
വീണ്ടും തെളിഞ്ഞു വന്നു.
പണമുണ്ടായിട്ടും എന്നെ സ്വീകരിക്കാന്‍ തയ്യാറാവാതിരുന്ന, പണക്കാരെ വിട്ടു
ഞാന്‍ ദരിദ്രരായ, ഞാന്‍ എച്ചില പെറുക്കാന്‍ പോലും,
കൂട്ടാകാതിരുന്ന ചങ്ങാതി മാരെ തേടിയെത്തി,
അവര്‍ പഴയതെല്ലാം മറന്നെന്നെ കൂട്ടാളിയാക്കി.

Saturday, 26 May 2007

സ്വത്ത്

അച്ഛന്‍ പെങ്ങളുടെ വീട്ടിലേക്കുള്ള ആദ്യത്തെ യാത്രയാണ്. എനിക്കന്ന് 16 വയസ്സ്, അഞ്ചു വയസ്സു വരെയായിരുന്നു ഞങ്ങളെല്ലാവരും അവിടെ താമസിച്ചിരുന്നത്, അച്ചനും അമ്മൂമ്മയും അച്ഛന്റെ പെങ്ങളും ചെറിയച്ഛനുമെല്ലാം, ഇന്നാ വീട്ടില്‍ അച്ഛന്റെ പെങ്ങളും കുടുംബവും മാത്രം, അമ്മൂമ്മ മരിച്ചു മക്കള്‍ പലവഴിക്കായി.

റയില്‍‌വേ സ്റ്റേഷനില്‍ ആവശ്യത്തിന് തിരക്കുണ്ട്, വടക്കോട്ടുള്ള വണ്ടി രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ അല്പസമയത്തിനുള്ളില്‍ വന്നണയുമെന്ന അനൌണ്‍സ്മെന്റനനുസരിച്ച് യാത്രക്കാര്‍ ഓവര്‍ ബ്രിഡ്ജ് കടന്ന് അടുത്ത ഫ്ലാറ്റ് ഫോമിലേക്ക് നടന്നു നീങ്ങി, കൂടെ ഞാനും. പറഞ്ഞ സമയത്ത് തന്നെ വണ്ടി വന്നു, അധികം തിരക്കില്ലാത്ത കമ്പാര്‍ട്ട്മെന്റിലൊന്നില്‍ കയറിപറ്റി, വണ്ടി തന്റെ പ്രയാണം തുടര്‍ന്നു.

അമ്മായിയുടെ ഇളയ മകന്‍ മുരളിക്കു എന്റെ പ്രായമായിരുന്നു, അവന്റെ ഏട്ടന്‍ വീടിനടുത്തെ കൃഷിക്കാവശ്യമായി മലമ്പുഴ ഡാമില്‍ നിന്ന് വരുന്ന കനാലില്‍ കുളിക്കാന്‍ പോകുമ്പോള്‍ ഞങ്ങളും കൂടെ പോവുമായിരുന്നു, അവിടെ നിന്നാണ് നീന്തലിന്റെ ആദ്യ പാഠം ഞാന്‍ പഠിച്ചത്, അച്ഛന്‍ പെങ്ങളേക്കാള്‍ മുരളിയെ കാണാനായിരുന്നു എന്റെ യാത്ര അച്ഛനും അമ്മയും എതിര്‍ത്തിട്ടും ഞാന്‍ വാശിക്കാണ് ഇറങ്ങി പുറപ്പെട്ടത്, എന്തിനാണ് എതിര്‍ക്കുന്നത് എന്നൊന്നും ഞാന്‍ അന്വേഷിച്ചില്ല, എന്തുകൊണ്ടാണ് അവര്‍ സ്വന്തം പെങ്ങളെ കാണാന്‍ പോവാത്തതെന്ന് പലവട്ടം ചോദിച്ചിട്ടും അച്ഛനോ, അമ്മയോ ഒന്നും പറഞ്ഞില്ല.

വണ്ടി ഷൊര്‍ണ്ണൂര്‍ സ്റ്റേഷനില്‍ അരമണിക്കൂറിലധികം നില്‍ക്കുമത്രേ. എങ്കിലും പത്തുമണിയാവുമ്പോഴേക്കും ഒലവക്കോട് ചെന്നിറങ്ങാം, അവിടന്നങ്ങോട്ട് വഴി അത്ര തിട്ടമില്ലെങ്കിലും ഉച്ചക്ക് മുന്‍പെത്താം എന്ന വിശ്വാസത്തിലാണ് വീട്ടില്‍ നിന്ന് പുറപ്പെട്ടത്, ശബരിമല സീസന്‍ ആയതുകൊണ്ട് ഒത്തിരി തമിഴ് അയ്യപ്പന്മാര്‍ വണ്ടിയിലേക്ക് ഇരച്ചു കയറി, അവര്‍ തിരികെ അവരവരുടെ നാട്ടിലേക്ക് പോവുകയാണ്, സീറ്റ് പോവുമെന്നുറപ്പുള്ളത് കൊണ്ട് ഞാന്‍ എവിടേയും പോവാതെ അവിടെ തന്നെ അള്ളിപിടിച്ചിരുന്നു, വിസില്‍ ഊത്തും കൊടിക്കാണിക്കലും എല്ലാ മാമൂലുകള്‍ക്ക് ശേഷം വണ്ടി തന്റെ ലക്ഷ്യത്തിലേക്ക് വീണ്ടും യാത്ര ആരംഭിച്ചു.

എന്റെ സ്കൂള്‍ പഠനത്തിന് മുന്‍പ് തന്നെ അച്ചന്‍ പാലക്കാട്ടു നിന്ന് മാറിയിരുന്നു, പുതിയ ജോലി ലഭിച്ചതിനാല്‍ പിന്നെ പഠനമെല്ലാം അവിടെയായിരുന്നു, സര്‍ക്കാര്‍ സ്ക്കൂളിലെ വാദ്യാരായത് കൊണ്ട് സ്ഥലമാറ്റത്തിനൊപ്പം എന്റെ സ്കൂളും മാറി മാറികൊണ്ടിരുന്നു, അതുകൊണ്ടല്ലാം തന്നെ പ്രിയം നിറഞ്ഞൊരു ബാല്യ കാല സുഹൃത്ത് എനിക്കുണ്ടായില്ല, മുരളി, അവന്റെ ചിത്രം എന്റെ മനസ്സില്‍ എപ്പോഴും നിറഞ്ഞു നിന്നു.

വണ്ടി ഒലവക്കോട് എത്തി, ഞാനിറങ്ങി റയില്‍‌വേ സ്റ്റേഷന്റെ പുറത്തേക്ക് , റോഡിന്റെ ഇരു ഭാഗത്തും വലിയ ചട്ടിയിലെ തിളച്ച എണ്ണയിലേക്ക് നേന്ത്രപഴം ഒത്തിരി വേഗതയില്‍ അരിഞ്ഞു വീഴ്ത്തുന്നൊരാള്‍ മറ്റൊരാള്‍ അത് കോരി മറ്റൊരു പാത്രത്തിലേക്ക്, എണ്ണയുടെ ചൂ‍ടുള്ള മണത്തോടൊപ്പം കായവറുത്തതിന്റെ കൊതിയൂറുന്ന മണവും, ഒരു കിലോ കായവറുത്തതും മറ്റു പലഹാരങ്ങളും വാങ്ങി, ഒരു വീട്ടിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം പോകുന്നതല്ലേ വെറും കൈയ്യോട് കയറി ചെല്ലുക ചേപ്രയല്ലേ.

പാലക്കാട്ടേക്ക് പോവാനുള്ള ബസ്സ് തിരക്ക് പിടിച്ച് ഇപ്പം പോവും ഇപ്പം പോവും എന്ന മട്ടില്‍ നില്‍ക്കുന്നു, കയ്യിലെ പൊതിയും രണ്ടു ദിവസം നില്‍ക്കുകയാണെങ്കില്‍ കരുതിയ വസ്ത്രങ്ങളടങ്ങിയ ബാഗും താങ്ങി ഓടി കിതച്ച് ബസ്സില്‍ കയറി, നില്‍ക്കാന്‍ പോലും ഇടമില്ലാത്ത ബസ്സില്‍ പിന്നേയും ആളെ കാത്തു നില്‍ക്കുന്ന ഡ്രൈവറേയും കണ്ടക്ടരേയും പ്രാകുന്ന യാത്രക്കാരില്‍ ഞാന്‍ പങ്കുചേരാതെ ഒരു കമ്പിയില്‍ ചാരി നിന്നു, ആരെല്ലാമോ കയറിയപ്പോ കണ്ടക്ടര്‍ അഞ്ഞടിച്ച ബെല്ലടി കേട്ട് ഡ്രൈവര്‍ ബസ്സിനെ ഓട്ടിക്കാന്‍ തുടങ്ങി.

മുരളി ഇപ്പോ എങ്ങനെയായിരിക്കും, അവന്റെ മുട്ടിനോളം നീളമുള്ള കൈ ചുരുങ്ങിയിരിക്കുമോ?, അമ്മായിക്ക് എന്നോട് വെറുപ്പായിരിക്കുമോ ? അവര്‍ക്കെന്നെ മനസ്സിലാകുമോ ? ഇല്ല. അതില്ലാതിരിക്കാന്‍ ഞാന്‍ അച്ഛന്റേയും അമ്മയുടേയും പടം എടുത്തിട്ടുണ്ട്, എന്തുകൊണ്ട് അമ്മായി ഒരിക്കല്‍ പോലും അച്ഛനെ കാണാന്‍ വരാതിരുന്നത് ? അവരുടെ നല്ല ബന്ധം കൂട്ടി യോജിപ്പിക്കാനുള്ള ആദ്യ നടപടി ഇതായിരിക്കും എന്റെയീ യാത്രകൊണ്ടുള്ള വലിയ പ്രയോജനം അതായിരിക്കണം.

ബസ്സ് വിക്ടോറിയ കോളേജ് ചുറ്റി തിരിയുമ്പോഴേ എന്റെ മനസ്സ് ചെറുപ്പത്തിലേക്ക് അറിയാതെ പാഞ്ഞു.. വിക്ടോറിയായുടെ അടുത്തുള്ള ഗണപതി കോവിലില്‍ അച്ഛന്‍ ഇടയ്ക്കിടെ എന്നേയും കൂട്ടി വരുമായിരുന്നു, വിക്ടോറിയ മുതല്‍ പാലക്കാട് ടൌണ്‍ വരെ ഒരു ഓരത്ത് കൂടെ അച്ചന്‍ പലതും പറഞ്ഞ് തന്ന് നടക്കും, ചെമ്പൈ ഭാഗവതരുടെ ഒരു പ്രതിമ കണ്ടൊരു ഓര്‍മ്മ... ബസ്സ് അതിന് മുന്‍പിലൂടെ ... കോട്ട മൈതാനം ചുറ്റി ബസ്സ്, സ്റ്റാന്റില്‍ വന്നു നിന്നു.

ഇനി ശരണം ഓട്ടോ തന്നെ, ഒരു ഓട്ടോക്കാരനെ സമീപിച്ച് മണലിലേക്ക് എന്നു പറഞ്ഞതും ആവേശത്തോടെ അയാള്‍ എന്നേയു കൂട്ടി സുല്‍ത്താന്‍ പേട്ട ജംഗ്ഷന്‍ ലക്ഷ്യം വെച്ച്..., ജംഗ്ഷന്‍ ക്രോസ് ചെയ്ത് കോയമ്പത്തൂര്‍ റോഡിലേക്ക്..., ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ച് ഇടത്തോട്ടുള്ള റോഡിലേക്ക് ..

അന്നെന്റെ അച്ഛന്റെ വീട്ടിലേക്ക് പോവുക വയലിന് നടുവിലൂടെയുള്ള പഞ്ചായത്ത് റോഡിലൂടെയായിരുന്നു, റോഡിനിരുവശവും വലിയ തടിച്ച കരിമ്പനകള്‍, അവയുടെ മുകളില്‍ മരംകൊത്തി ഉണ്ടാക്കി ഉപേക്ഷിച്ച പൊത്തുകളില്‍ പച്ച തത്ത കൂട് കെട്ടിയതും അവ കൂ‍ട്ടത്തോടെ പറന്നകലുന്നത് കാണാനും എന്തു രസമായിരുന്നു, കൂട്ടമായി അവ പറന്നുല്ലസിക്കുമ്പോള്‍ ഉണ്ടാക്കുന്ന ഒച്ചകള്‍ക്കനുസൃതമായി ഒരു മിമിക്രിക്കാരന്റെ ലാഘവത്തോടെ ഞാനും ഒച്ചവെച്ചു, അച്ഛന്റെ രൂക്ഷമായ നോട്ടം ഒച്ച എന്റെ തൊണ്ടയില്‍ തന്നെ കുടുക്കി വെച്ചു.

പുതിയ ഹൈവേ വന്നിരിക്കുന്നു മണലിയെ മുറിച്ചുകൊണ്ട്, വയലുകള്‍ നികത്തി വലിയ ഹോട്ടലുകളും മറ്റും നിര്‍മ്മിച്ചിരിക്കുന്നു, പഴയ പഞ്ചായത്ത് റോഡ് ടാറിട്ടിരിക്കുന്നു, അതിനരികിലെ കൂട്ടമായി നിന്നിരുന്ന കരിമ്പനകള്‍ എണ്ണത്തില്‍ കുറവാണെങ്കിലും പച്ച തത്തകളെ സ്വീകരിക്കാനുള്ള വലിയ പൊത്തുകളുമായി കാത്തിരിക്കുന്നു, പക്ഷെ പച്ച തത്തകള്‍ ഇനി വരില്ലാ എന്ന തിരിച്ചറിവില്ലാതെ കരിമ്പനകള്‍ തന്റെ കടയ്ക്കെപ്പോ കോടാലി വീഴുമെന്നറിയാതെ.

കൃത്യമായ വിലാസം നലകിയത് കൊണ്ടും മുരളിയുടെ അച്ഛനെ എല്ലാവരും അറിയുന്നത് കൊണ്ടുമായിരിക്കണം അമ്മായിയുടെ ( എന്റെ തന്നെ) വീട്ടിന്റെ ഉമ്മറത്ത് ഓട്ടോ നിറുത്തി,ഓട്ടോക്ക് കൂലി നല്‍കി ഞാന്‍ വീടിന്റെ ഗേറ്റ് തുറന്ന്....
വരാന്തയില്‍ ഒരു മദ്ധ്യവയ്സക്കന്‍ വട്ട കണ്ണടയും വെച്ച് എന്തോ വായിച്ചിരിക്കുന്നു, ഒരപരിചിതന്‍ ഒരു മുന്നറീയിപ്പുമില്ലാതെ ഗേറ്റ് തുറന്ന്...

അക്കൌണ്ട് ഗോപാലനെ അറിയാത്തവര്‍ പാലക്കാട് ടൌണില്‍ വളരെ കുറവ്, സര്‍ക്കാറിന് നികുതി കൊടുക്കാതെ എങ്ങനെ ഒതുക്കാം എന്നതില്‍ ബിരുദാനന്തര ബിരുദമെടുത്ത മഹാന്‍, അതുകൊണ്ട് തന്നെ പാലക്കാട്ടെ എല്ലാ കച്ചവടക്കാര്‍ക്കും ഗോപാലന്റെ സേവനം അത്യാവശ്യമായിരുന്നു, പാലക്കാട്ട് ആരെയെല്ലാം ആര്‍ക്ക് പറ്റിയ്ക്കാന്‍ പറ്റും പക്ഷെ ആ ലിസ്റ്റിലൊന്നും ഗോപാലന്റെ പേര് കാണില്ല, ഗോപാലനെ പറ്റിയ്ക്കാന്‍ ജന്മമെടുത്തവര്‍ പാലക്കാടന്നല്ല കേരളത്തില്‍ പോലുമുണ്ടാവില്ല അതാ ജന സംസാരം.

മുരളിയുടെ അച്ഛനാണന്ന് ഒറ്റനോട്ടത്തില്‍ തന്നെ എനിക്ക് മനസ്സിലായി, അദ്ദേഹത്തിനെന്നെ മനസ്സിലായില്ല, അപ്പോഴേക്കും വാതില്‍ പടിയില്‍ അമ്മായിയും വന്നു നിന്നു സാകൂതം എന്നെ നോക്കി. അവരുടെ മുടിയിഴകള്‍ക്ക് വെളുപ്പ് കയറിയതൊഴിച്ചാല്‍ മറ്റു ഭാവമാറ്റങ്ങളൊന്നുമില്ല, ഞാന്‍ പുഞ്ചിരിയോടെ അധികാര ഭാവത്തോടെ വീടിനകത്തേക്ക് കയറി.
“ആരാ ? മനസ്സിലായില്ല ! മുരളിയുടെ അച്ഛന്‍ മൊഴിഞ്ഞു...”
ചിരിച്ചുകൊണ്ട് ഞാന്‍ “.. ഞാന്‍ അജി, മോഹനന്റെ മകന്‍”
മുരളിയുടെ അച്ഛന്റെ മുഖം വല്ലാതെ കറുത്തു, വക്രിച്ച മുഖത്തോടെ ഭാര്യയെ നോക്കി, അമ്മായി അതൊന്നും ശ്രദ്ധിക്കാതെ അത്ഭുതത്തോടെ എന്നെ നോക്കി.., വാരിപുണര്‍ന്നുകൊണ്ട് അകത്തേക്ക് കൊണ്ടുപോയി. എന്റെ ആദ്യത്തെ ചോദ്യം ‘മുരളി എവിടെ എന്നായിരുന്നു‘.
“അവന്‍ ഉച്ചയൂണിന് ചിലപ്പോഴേ വരൂ, ട്യൂഷന്‍ കഴിഞ്ഞയുടന്‍ കോളേജിലേക്ക് പോവും പിന്നെ വൈകിട്ടേ വരൂ, മോന്‍ കുളിച്ച് ഭക്ഷണം കഴിച്ച് വിശ്രമിക്കുക”
ഞാനൊട്ടും പ്രതീക്ഷിക്കാതെയുള്ള അവരുടെ സ്നേഹം.. ഇത്രയും സ്നേഹം മനസ്സിന്റെ ഉള്ളില്‍ വെച്ചിട്ട് എന്തുകൊണ്ട് ഇത്രയും കാലം ഇവരൊന്ന് എന്റെ അച്ഛനെ കാണാന്‍ ശ്രമിച്ചില്ല ?

കുളിച്ച്, ഉച്ചയൂണ് കഴിഞ്ഞ് ഒന്നു മയങ്ങാന്‍ മുരളിയുടെ മുറിയില്‍ കിടക്കവേ, പതിഞ്ഞ ശബ്ദത്തില്‍ അമ്മായി മുരളിയുടെ അച്ഛനുമായി വഴക്കിടുന്നത് ഞാന്‍ കേട്ടു.
“ അവകാശം സ്ഥാപിക്കാന്‍ അവന്റെച്ഛന്‍ പറഞ്ഞു വിട്ടതായിരിക്കും” മുരളിയുടെ അച്ഛന്റെ ശബ്ദം.
“ നിങ്ങള്‍ പതുക്കെ പറ ആ കുട്ടിക്ക് എന്തറിയാം, അവന്റെ മനസ്സിലൊന്നുമില്ലാത്തത് കൊണ്ടല്ലേ അവന്‍ നമ്മേ തേടി എത്തിയത്”

ആ വാക്ക് എന്റെ മനസ്സിനെ ചിന്തിപ്പിച്ചു.. അപ്പോള്‍ എന്റെ അച്ചന്റേയും അമ്മയുടേയും മനസ്സില്‍ എന്തോ ഉണ്ട്..

“ ഉം .. നീ അവനെ സല്‍ക്കരിച്ച് കിടത്തിയുറക്ക് അവസാനം ഈ വീടൊഴിയാന്‍ പറഞ്ഞാല്‍ ...”

അധികമൊന്നും കേള്‍ക്കാന്‍ ഇഷ്ടമല്ലാത്തത് കൊണ്ട് ഞാന്‍ വാതില്‍ കുറ്റിയിട്ടു, മുരളി വന്ന് എന്നെ ഉണര്‍ത്തിയപ്പോഴാ നേരം അഞ്ചുമണി കഴിഞ്ഞതറിയുന്നത്.

മുരളി.. അവന് എന്നേക്കാള്‍ നീളം, എന്നേക്കാള്‍ താടിയും കട്ടി മീശയും, എന്റെത്ര തടിയില്ല കൈ പഴയത് പോലെ തന്നെ മുട്ടിനോളമുണ്ട്..

മുരളിയെ കണ്ടതും എന്തോ വലിയൊരു സന്തോഷം എന്റെ മനസ്സില്‍..
“എപ്പോഴാ മടക്കം ?”
മുരളിയുടെ ചോദ്യം എന്നെ നിരാശനാക്കി, അവനെ കാണാന്‍ മാത്രം വന്ന എനിക്കവിടെ ഒരു നിമിഷം പോലും നില്‍‌ക്കാനുള്ള മനസ്സില്ലാതാക്കുന്ന ചോദ്യം...
രണ്ടുമൂന്ന് ദിവസം ലക്ഷ്യം വച്ചിട്ടാണ് ഞാന്‍ വന്നതെങ്കിലും, എന്റെ ഉത്തരം പൊടുന്നനെ തന്നെ വന്നു.
“ നാളെ ഉച്ചയ്ക്ക് മുന്‍പ് എനിക്ക് കോഴിക്കോട് യൂണിവേഴ്സിറ്റിയിലെത്തണം അതോണ്ട് അതി പുലര്‍ച്ചേ എനിക്കിറങ്ങണം”
“ഉം”
എന്ന മറുപടിയില്‍ എനിക്ക് മനസ്സിലായി അവനെന്നോടുള്ള സ്നേഹത്തിന്റെ ആഴകുറവ് , എനിക്കവനോട് പറയണമെന്നുണ്ടായിരുന്നു.. നിന്നെ ഓര്‍ക്കാത്ത ദിനങ്ങള്‍ ഉണ്ടായിരുന്നില്ലാ എന്നല്ലാം പക്ഷെ അതലാം മാനസ്സില്‍ തന്നെ ..

അമ്മായിയുടെ നിറഞ്ഞ സ്നേഹം പകര്‍ന്ന ചാരിതാത്ഥ്യത്തോടെ ഞാന്‍ യാത്ര പറഞ്ഞിറങ്ങി...


വീട്ടിലെത്തിയ ഉടനെ അമ്മയോട് എനിക്കൊന്നെ ചോദിക്കാനുണ്ടായിരിന്നൊള്ളൂ.. മുരളിയുടെ അച്ഛന്‍ എന്തിനായിരുന്നു എന്റെ സന്ദര്‍ശനം ഭയപ്പെട്ടത് ?

അമ്മ എന്നെ നോക്കാതെ പറഞ്ഞു.... ]
“ ആ വീടും പറമ്പും നിന്റെ അച്ചന്റെ പേരിലാണ് അവരുടെ അമ്മ എഴുതി വെച്ചത്”

“അപ്പോള്‍ സ്വത്താണ് സ്നേഹത്തെ അകറ്റിയത് അല്ലേ അമ്മേ ?”